ഇതിഹാസ വാഴ




ഇതിഹാസ വാഴ

ബാബു കാദർ എന്ന പേര് പറഞ്ഞാൽ ഒരുപക്ഷേ പോസ്റ്റ്മാൻ പോലും വഴിതെറ്റിയേക്കാം. എന്നാൽ 'ചെണ്ട ബാബു' എന്ന് കേട്ടാൽ പഞ്ചായത്തിന് പുറത്തുള്ളവർക്കുപോലും സുപരിചിതമാണ് . ആ പേര് വെറുതെ കിട്ടിയതല്ല; അതൊരു കഠിനമായ 'അധ്വാനത്തിന്റെ' ഫലമാണ്.

പണ്ട് നടന്നു പോയി കയ്യിലിരിപ്പുകൊണ്ട് നാട്ടുകാരുടെ കയ്യിൽ നിന്ന് അടി വാങ്ങി ശീലിച്ച ബാബു, പിന്നീട് സൈക്കിളിലും ബൈക്കിലും ആ ശീലം തുടർന്നു. എവിടെ പോയാലും അടി വാങ്ങി തിരിച്ചുവരുന്ന അവന്റെ ഈ പ്രത്യേക കഴിവ് കണ്ടാണ് നാട്ടുകാർ അവന് 'ചെണ്ട' എന്ന് പേരിട്ടത് പിന്നീടത് ചെണ്ട ബാബുവായി . ഇപ്പോൾ ആശാന്റെ കളി കാറിലാണ്.

ഗൾഫിൽ വിയർപ്പൊഴുക്കി പണമുണ്ടാക്കുന്ന കാദർക്കാക്ക് മണലാരിണ്യത്തിൽ മൂക്ക് ചൊറിയാനും തുമ്മാനും മാത്രമേ നേരം കിട്ടുമായിരുന്നുള്ളൂ. കാരണം, ബാബുവിൻ്റെ പരാക്രമങ്ങൾ അമ്മാതിരിയായിരുന്നു. ആ പണവുംകൊണ്ട് ബാബു ഒരു പ്രഭുവിനെപ്പോലെ നാട്ടിൽ വിലസി .

അങ്ങനെയിരിക്കെ ഒരു ദിവസം, പുതിയ കാറുമായി ബാബുവും കൂട്ടുകാരൻ നജീബും വയനാടൻ ചുരം കയറാൻ തീരുമാനിച്ചു. അഞ്ചാം വളവിലെത്തിയപ്പോൾ ബാബുവിന്റെ ഉള്ളിലെ 'റേസർ' ഉണർന്നു. വലതുവശത്തുകൂടി അമിതവേഗത്തിൽ ഓവർടേക്ക് ചെയ്യാനുള്ള ശ്രമം ചെന്നവസാനിച്ചത് ഒരു പാവപ്പെട്ട മനുഷ്യന്റെ സ്കൂട്ടറിലൊരു 'ചക്കരയുമ്മ' കൊടുത്തുകൊണ്ടായിരുന്നു.

സ്കൂട്ടറിന്റെ സൈഡ് പാനലും ബാക്ക് ലൈറ്റുമൊക്കെ പടം പൊഴിച്ച പാമ്പിനെപ്പോലെ തൂങ്ങിക്കിടന്നു. വണ്ടി നന്നാക്കാൻ വെറും 3000 രൂപ ചോദിച്ച ആ പാവത്താനോട്, കയ്യിലുള്ള കാശിന്റെ തരിപ്പിൽ ബാബു പഞ്ച് ഡയലോഗ് അടിച്ചു: "എന്നാ താൻ പോയി കേസ് കൊട്!"

ടൂറൊക്കെ കഴിഞ്ഞ് വന്ന ബാബുവിന് ഏഴാം ദിവസം വീട്ടിലെത്തിയത് കൽപറ്റ കോടതിയിലെ നോട്ടീസ് രൂപത്തിലെ പ്രേമലേഖനമായിരുന്നു . വണ്ടിയുടെ ഉടമ കേസ് കൊടുത്തിരിക്കുന്നു!

പിന്നീടങ്ങോട്ട് ബാബുവിന് ഇപ്പോഴും വയനാട്ടിലേക്ക് നിർബന്ധിത ടൂർ ആരംഭിച്ചു. കേസ് ഓരോ തവണയും അടുത്തടുത്ത മാസങ്ങളിലേക്ക് മാറ്റി ജഡ്ജി മാസ്സ് കളിച്ചു .

തുടർച്ചയായ യാത്രകളും കോടതി കയറിയിറങ്ങലും ബാബുവിനെ ശരിക്കും വലച്ചു. ഗതികെട്ട് അവൻ ഒത്തുതീർപ്പിന് തയ്യാറായി. അന്ന് 3000 രൂപ ചോദിച്ച ആ പാവം ബൈക്കുകാരൻ ഇത്തവണ കളി മാറ്റി. "20,000 രൂപയിൽ നിന്ന് ഒരു നയാപൈസ കുറയില്ല!" എന്നായി കക്ഷി. (അത്ര പാവമൊന്നും അല്ലായിരുന്നു ).

അങ്ങനെ വെറും 3000 രൂപയിൽ തീരേണ്ടിയിരുന്ന ഇടപാട്, കോടതി കയറി ഇറങ്ങിയ വകയിലെ എണ്ണക്കാശും വക്കീൽ ഫീസും ചേർത്ത് വലിയൊരു സംഖ്യയിൽ അവസാനിച്ചു. തന്നെ ഇത്രയും 'സഹായിച്ച' പ്രിയപുത്രനെ നോക്കി കാദർക്ക ദീർഘശ്വാസത്തോടെ അന്ന് ഇങ്ങനെ മൊഴിഞ്ഞു:

""വല്ല സെക്കൻഡ് ഷോയ്ക്കും പോയാൽ മതിയായിരുന്നു"."

അഭിപ്രായങ്ങള്‍